Wednesday, January 21, 2015

പഴയ ഒരു പോസ്റ്റ്‌....

ലോകം കാല്പന്തു കളിയുടെ ആവേശത്തിലാണ്; ഒട്ടും മാറ്റ് കുറയാതെ മലയാളികളും ആ ആവേശത്തിൽ പങ്കു ചേർന്ന് ഇരിക്കുകയാണ്.
ആ ആവേശം നല്ലത് തന്നെ.
പക്ഷെ, കാൽപന്തു കളിയുടെ ഗാലറിയിൽ നിന്നും ഉയർന്നു വരുന്ന ആരവങ്ങൾക്കിടയിൽ നമ്മൾ സൗകര്യപൂർവ്വം മറന്നു പോകുന്ന, കാണാതെ പോകുന്ന ചിലതുണ്ട്; അതിനെപറ്റി സംസാരിക്കാൻ ആർക്കും സമയം ഇല്ല; അവരുടെ അവസ്ഥയെ പറ്റി സംസാരിക്കാൻ ആർക്കും നേരമില്ല; പകരം എല്ലായിടത്തും മെർസിയും നെയ്മർഉം ഒക്കെ നടമാടുകയാണ്..
...
ഏതാണ്ട് ഇരുനൂറിൽ താഴെ മലയാളീ നേഴ്സ്മാരെ ഇറാഖിൽ കുടുങ്ങി കിടക്കുന്നുള്ളൂ; കുറച്ചു പേരെങ്കിലും സ്വയം തിരുമാനിച്ചിരിക്കുന്നു, എന്ത് തന്നെയായാലും ഇവിടെ പിടിച്ചു നില്ക്കുക തന്നെ എന്ന്. മൂന്നു ലക്ഷത്തിൽ താഴെ വരെയേ അവരിൽ മിക്കവർക്കും കടബാധ്യത ഉള്ളു. എന്നിട്ടും സ്വജീവിതം പണയം വച്ചും അവർ അവിടെ പിടിച്ചു നില്ക്കുകയാണ്- നാട്ടിൽ തിരിച്ചു വന്നാൽ ഉണ്ടാകാവുന്ന ദുരവസ്ഥയെ കുറിച്ച് ഓർത്തു. ഇവരും നമ്മളെ പോലെ ജീവിതം പച്ച പിടിപ്പിക്കാൻ ഇറങ്ങി തിരിച്ചവർ ആണ്. പക്ഷെ വഴിയിൽ, പ്രതിസന്ധികൾക്ക് നടുവിൽ അവർ പകച്ചു നില്ക്കുകയാണ്- നമ്മളുടെ ഈ സഹോദരിമാർ...
അവർക്ക് സ്വാന്തനം ആയി അവർ മാത്രം...
പുറം രാജ്യത്ത് എവിടെ ആണെങ്കിലും, പത്തു ക്രിസ്ത്യാനികൾ കൂടുന്നിടത്ത്‌ കുരിശടിയും ധ്യാനകേന്ദ്രങ്ങളും സ്ഥാപിച്ച്, പിച്ച ചട്ടിയുമായി വരുന്ന പുരോഹിത വർഗ്ഗത്തെയും ഇവിടെ കാണാൻ കിട്ടില്ല. ഡോളറിന്റെയും, പൌണ്ടിന്റെയും വില ദിനാറിന് ഇല്ലല്ലോ. പ്രശ്നങ്ങൾ എല്ലാം തീർന്നു ജീവിതം ജീവിക്കാൻ തുടങ്ങുമ്പോൾ ഇവർ വരും; വചനം വിളമ്പാൻ...
ഇരുനൂറു വോട്ടിനു വലിയ വില ഇല്ലാത്തത് കൊണ്ട് ഭരണ കൂടത്തിനും ഇവരുടെ കാര്യത്തിൽ വലിയ താല്പര്യം ഉണ്ടാകില്ല.
തീരുന്നില്ല നമ്മൾ മറന്ന കാര്യങ്ങൾ; കുറെ ഭ്രാന്തന്മാരുടെ വെടിയേറ്റ്‌ ഒരു ഒരു പാട് മനുഷ്യ ജീവനുകൾ അവിടെ പൊഴിയുകയാണ്. എവിടെ തിരിഞ്ഞാലും വെടിയൊച്ചകളും ചുടുരക്തത്തിന്റെ മണവും കൂട്ട വിലാപങ്ങളും മാത്രം. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും അമേരിക്കയും യൂറോപ്പും മറ്റെല്ലാവരും കളി എവിടെ വരെ പോകുമെന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാം വരുത്തിവച്ചിട്ടു, തട്ടി പറിച്ചെടുക്കാൻ ഉള്ളവയെല്ലാം തട്ടിയെടുത്തിട്ടു, നിസ്സംഗതയോടെ അവർ ഇതെല്ലാം കാണുകയാണ്; കണ്ടിരിക്കുകയാണ്.
സമാനമായ സ്ഥിതി തന്നെയാണ് സിറിയയിലും- അമ്മെ എന്ന് വിളിച്ചു കൊതി തീർന്നിട്ടില്ലത്ത പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് ചുടുകാടുകൾ നിറയുകയാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാർ, ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകൾ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ.... സിറിയക്ക് ഒരു മണമേ ഉള്ളു, ചുടുകാടിൽ നിന്നും വരുന്ന പുകമണം ചേർന്നുള്ള ചോരയുടെ മണം...
നമ്മൾ ഇതൊന്നും കാണുന്നില്ല. ഗാലറിയിൽ നിന്നും ഉയരുന്ന ആരവങ്ങൾക്കിടയിൽ ഇറാക്കിലെ നമ്മുടെ സഹോദരിമാരുടെ ചങ്കിടിപ്പ് നാം കേൾക്കുന്നില്ല ; സിറിയയിൽ മകന്റെയോ മകളുടെയോ ശവം കയ്യിൽ എടുത്തു വിലപിക്കുന്ന അമ്മയുടെ ശബ്ദം കേൾക്കുന്നില്ല.
വേണ്ട ഒന്നും കേൾക്കേണ്ട; ഒന്നും കാണേണ്ട.
നമുക്ക് സോഫയിൽ മലർന്നു കിടന്നു മുന്നിലുള്ള അൻപതിഞ്ചു ടി വിയിലേക്ക് മിഴി നട്ടു, മധുചഷകം നുണയാം; ഇന്ഗ്ലണ്ട് തോറ്റതിൽ പരിഭവിക്കാം...പിന്നെ കിടിലൻ കിക്കുകളുടെ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തു രസിക്കാം.
അത്രയൊക്കെ മതി, അല്ലെ...? അല്ല, നമ്മൾ സുരക്ഷിതർ ആണല്ലോ...

No comments:

Post a Comment